2011, ജനുവരി 29, ശനിയാഴ്‌ച

പഴുത്


വെറിയൻ വാക്കേ
തെറിയൻ നാക്കേ
പറയാൻ തുടങ്ങുമ്പോൾ
പാതിര എന്നോ
പതിരായെന്നോ

വഴുതുന്ന വായന


ഇടത്തെപ്പേജിലെ കവിത
വായിക്കാ‍ൻ തുടങ്ങുമ്പോൾ
വലത്തെ പേജിലെ പരസ്യം
മുഖവും മുലയും കാ‍ട്ടി
കവിതയ്ക്കു മുമ്പിൽ
കയറി ത്രസിച്ചു നിൽക്കുന്നു
                      
പുരുഷനല്ലേ ഞാൻ-കോരി-
ത്തരിച്ചുപോവില്ലേ ഞാൻ

നയസമീപനം


ബുദ്ധാ
നീ,യുപേക്ഷിച്ചത്
കൊട്ടാരമാകയാൽ
അമ്മ , അച്ഛൻ,ഇണ,കുഞ്ഞെന്ന്
അറുതികെട്ട ദുരിതമോർത്തു
നീറേണ്ടതില്ലാ നിനക്കെന്നു
ഞാനെഴുതി,

എന്റേതു
വെറുംകൈയോടെ
അപ്പൻ മരിച്ചകുടിലും
ഉന്മാദത്തിൽനിന്നും മടങ്ങാത്തൊരമ്മയും
പുറത്തിറങ്ങനേ നടുങ്ങുന്ന പെങ്ങളും
ആകയാൽ
ആത്മഹത്യയ്ക്കുള്ള സ്വാതന്ത്ര്യവും
എനിക്കില്ലെന്നു പറയാൻ

കഥ മാറിടുന്നു
ഇന്നു നോക്കുമ്പോൾ
എനിക്കൊന്നുമങ്ങനെ
വെടിയുവാനാവില്ലെന്നു
കിനാവിന്റെ ചിറകിൽ
ഭയത്തിന്റെ ആഴമാണെന്നു
മറ്റൊരു കുറിപ്പു ഞാൻ
ബുദ്ധാ.

മരം ഒരു വരം


മുറ്റത്തു ഞാൻ
ഒരു മരം നടുന്നു.

ഫലം തന്നില്ലെങ്കിലും

വൃദ്ധനായി
വേണ്ടാതാവുമ്പോൾ

ഉടലിന്
ഒരു താഴ്ന്ന
കൊമ്പുണ്ടാവുമല്ലൊ

മാഞ്ഞുപോയത്


ഓർമയിൽ
ഒരു മയിൽ
കോൾമയിർ പോലെ.
മഴവെയിൽ കൊണ്ടങ്ങനെ.
വിസ്തൃതാകാശത്തിനു കീഴെ
മയിലാടും കുന്നിന്റെ
പച്ചച്ച ചരിവിൽ
ജീവിതാഹ്ലാദമായി...

ഡ്രസ്സിംഗ്


ഇറച്ചിക്കോഴികളെ
ഡ്രെസ്സു ചെയ്യുന്നതെങ്ങനെ
എന്നോർക്കുകയില്ല നാം

നന്നായി ഡ്രെസ്സു ചെയ്ത്
ഇറങ്ങിപ്പോകുമ്പോൾ

ആരുടെയോ
രുചികളിലേയ്ക്ക്
ചെന്നു പെടും വരെ

അപരം


എൻ സങ്കടങ്ങൾ തൻ
ഇരുട്ടു മൂടീട്ടു ഞാൻ
നിൻ സങ്കടങ്ങൾ തൻ
ഇരുട്ടു കാണ്മീലല്ലോ

നാം പോരടിപ്പതീ
ഇരുട്ടിലാകയാൽ
മുറിവും കാണ്മീലല്ലോ
തമ്മിലൊരു നോവിന്റെ
വെളിവും  കാണ്മീലല്ലോ.

2011, ജനുവരി 3, തിങ്കളാഴ്‌ച

പനി പിടിച്ച പ്രണയം


നിന്നെപ്പിരിഞ്ഞു ഞാൻ വണ്ടികയറുമ്പോൾ
പൊള്ളുന്ന പനിയായിരുന്നു
ഓർമയും ചിന്തയും ജീവനും മോഹവും
പൊള്ളിപ്പനിക്കുകയായിരുന്നു
മരണം മുഖത്തുമ്മ വച്ചപോലെ
പൊള്ളിപ്പനിക്കുകയായിരുന്നു

പൊട്ടിത്തകരുമൊരു തലനോവുകാളവെ
രാവിന്റെ മാറിൽ തിളച്ചു ഞാൻ മറിയവെ
ഓർമ്മതൻ രഥമോടിയെത്തിനിൽക്കുന്നു
പ്രണയം വിരിഞ്ഞൊരപ്പകലിൻ കിനാവിൽ

നിന്നെ ഞാനീവഴി കാണാഞ്ഞുവെങ്കിൽ
എന്തെന്തു നഷ്ടമയ്ത്തീർന്നേനെ
നീയെന്റെ ജീവനിൽ പൂക്കാഞ്ഞുവെങ്കിൽ
എന്തെന്തിരുട്ടാകുമയിരുന്നു
നീ വന്നു കൊഞ്ചിത്തുളുമ്പാഞ്ഞുവെങ്കിൽ
ദു:ഖഗ്രീഷ്മത്തിൽ ഞാൻ തീർന്നേനെ
നീ വന്നരികത്തിരിക്കാഞ്ഞുവെങ്കിൽ
ഞാനെത്ര ഏകാകിയായേനെ
നീ ചിരിച്ചപ്പോൾ എന്നിൽ വസന്തം
നീ മൊഴിഞ്ഞപ്പോൾ എന്നിലാഘോഷം
വിഷാദവിഷത്തിന്റെ വീടുപേക്ഷിച്ചു ഞാൻ
നിന്നിൽ വന്നപ്പോൾ പ്രണയസുഗന്ധം
മരുഭൂവിൻ പാപങ്ങൾ താണ്ടിവന്നപ്പോൾ
നിന്നിലെൻ വസതിയുടെ നിത്യസുഗന്ധം
വേദനകൾ നിന്നോടു ഞാനുരുകിമൊഴിയവെ
ലോകമൊക്കെ കേൾപ്പതായല്ലൊ തോന്നി
നിന്നെ ഞാൻ നേടിയ ഭാഗ്യമധുനാളിൽ
ലോകമൊക്കെനേടിയെന്നു തോന്നി
നിന്നെ ഞാൻ പ്രേമിച്ചുസ്വർഗ്ഗമായ്ത്തീരവെ
ഈ ലോകമാകെ സ്നേഹിപ്പതായ് ത്തോന്നി
ആവില്ല നിന്നെ സ്നേഹിക്കാതിരിക്കാൻ
നീയെന്റെ ജീവിതമാവുന്നുവല്ലൊ-
പ്രതീക്ഷിക്കുവാനൊരാളുണ്ടെന്നുവന്നാൽ
ജീവിക്കുവാനെന്തൊരാവേശമെന്നോ


ജീവിതം പോലെ തളർന്നൊരപ്പാതയിൽ
ഒരു വാക്കുമില്ലാതെ പ്രണയം കഴിഞ്ഞു.
മനസ്സിന്നിരുടിലൊരു പുഷ്പം കറുത്തു;
താങ്ങുവാനരുതാത്തവിജനത മനസ്സിൽ
കൂടുപോയ്,കൂട്ടും;അനാഥന്റെയഗ്നിയിൽ
നിന്റെ പ്രണയം പാടിക്കുയിലും മരിച്ചു.
വക്കുകളൊക്കെയും കയ്ക്കുന്നു നാവിൽ
പനി പിടിച്ചൊരുപാടു മോഹിച്ച പ്രണയം

രക്താർബുദം കൊണ്ടൊരപ്പകലിനറുതിയിൽ
നിന്നെപ്പിരിഞ്ഞു ഞാൻ വണ്ടികയറുമ്പോൾ
മരണം മുഖത്തുമ്മ വച്ചപോലെ
പൊള്ളിപ്പനിക്കുകയായിരുന്നു.
                      
                   ഡി. യേശുദാസ്