2010, ഡിസംബർ 6, തിങ്കളാഴ്‌ച

പള്ളിക്കൂടംകാലത്തെ മണങ്ങൾ

ഉച്ചയ്ക്കു ക്ലാസ്സിൽ
വിശപ്പു തിളച്ചുമറിയുമ്പോൾ
എല്ലാത്തിനേയും ആവേശിച്ചുകൊണ്ട്
മീൻ-സാമ്പാർ മണങ്ങൾ കടന്നുവന്ന്
ഞങ്ങൾ പിൻബഞ്ചുജീവികളെ
ക്രൂരമായി ആക്രമിക്കുന്ന
ഒരു കാലമുണ്ടായിരുന്നു.

അതിന്റെ കൊതിപ്രാന്തിലിരിക്കുമ്പോഴായിരിക്കും
ടാർ തിളയ്ക്കുന്ന ഗന്ധം
‘ഘൂം…‘എന്നു തലച്ചോറിലാകെ പടരുന്നത്
പിന്നെ മദമിളകിയ പാലയ്ക്കോ
ടീച്ചർമാരുടെ സെന്റിനോ
മണമുണ്ടാവില്ല.
പെൻസിൽ,മഷി,മഷിത്തണ്ട്,പുസ്തകം
ഒക്കെച്ചേർന്നുള്ള ക്ലാസ്സ്മുറി മണവും
ഉണ്ടവില്ല.
എന്നിൽ ഞാനറിയുന്നൊരു
നനഞ്ഞവാടയും

മിക്കപ്പോഴും നമ്മൾ
[പെരുംവെയിൽ മണത്തോ
കൊടുംമഴ രുചിച്ചോ
പുകഞ്ഞ് പുറത്തോ
ആയിരുന്നല്ലോ!
-തണലത്തോ കുടയത്തോ
തുടുത്തകത്തോ ആയിരുന്നല്ലോ
അവരൊക്കെ.

ക്ലാസ്സിൽകിട്ടിയാൽ
എല്ലാംകൊണ്ടും പിന്നിലായിരുന്നതിനാൽ
‘കെളയ്ക്കാൻപോടോ
എന്നാക്ഷേപിച്ചൊരാക്രോശങ്ങൾ
മറക്കാവതോ ?-
കൃഷിയെക്കൂടെ വെറുപ്പിച്ച്
അന്നവർ കാതിനു പിടിച്ചപ്പോഴൊക്കെ മണത്തത്
ഇറച്ചിയോ മീനോ സാമ്പാറോ
-പിന്നീടെല്ലാം നാം തർക്കിച്ചതല്ലെ ?

ഇന്നിപ്പോൾ എല്ലാം മാറി.
ഇടവഴിയിലൂടെ,വയൽവരമ്പിലൂടെ,
മൺപാതകളിലൂടെ നടന്നെത്തിയ നമ്മൾ
ടാർ തിളയ്ക്കുന്ന വഴിയിലൂടെ ചിതറി-
ച്ചിതറിപ്പിരിഞ്ഞൂ , എങ്ങെന്നില്ലാതെ
പിന്നെന്തെല്ലാം മണങ്ങൾ,നാറ്റങ്ങളിലേയ്ക്കും
നാം കൂമ്പടഞ്ഞുപോയി

അക്ഷരങ്ങൾ പോലെതന്നെ
കൂട്ടുകാർ പകുത്ത പൊതിച്ചോറിന്റെ
അൻപും രുചിയും അണയുകയില്ല
ഇനിയൊരിക്കലും ;ആ മണവും

മയിൽ‌പ്പീലിയുടെയും വളപ്പൊട്ടിന്റെയും
മഞ്ചാടിയുടെയും ഓർമകളൊന്നും
നമുക്കുണ്ടായിരുന്നില്ലല്ലോ
-പീരുമുഹമ്മദേ, വിജയാ, വിൽസാ
അന്നത്തെ വഴികളിൽ
തേനും തീനും ആഹ്ലാദവുമായിക്കാത്തുനിന്ന
മരങ്ങളായിരുന്നു നമ്മുടെ തണുപ്പുകൾ
-മുറിയ്ക്കപ്പെട്ടവർ

എങ്കിലുമന്നൊക്കെ
ടാർതിളയ്ക്കുന്ന ഗന്ധത്തെയും തോല്പിച്ച്
കുടലിൽനിന്നും നാവിൽ അള്ളിപ്പിടിച്ചിരുന്ന
വിശപ്പിന്റെ വരണ്ടൊരു ഗന്ധമുണ്ടായിരുന്നില്ലേ
അതാണിന്നുവരേയ്ക്കും
ഓടിച്ചോടിച്ചുപോന്ന കവിതയെന്നും
രുചികളിൽ മുറിഞ്ഞു പോകാതെ കാത്ത പാഠമെന്നും
ഓർക്കാതെ, പറയാതെ വയ്യാ
-ഒറ്റയ്ക്കും തെറ്റയ്ക്കും യത്രയ്ക്കും
പാതിരാവിലും ആശുപത്രിയിലും
കണ്ടു പിടയുമ്പോൾ







2010, നവംബർ 21, ഞായറാഴ്‌ച

വിഘടനം

വീട്
ഒരു ഗ്യാസ് ചേമ്പറാണെന്ന്
എഴുതി വച്ചിട്ട്
അവൾ ഇറങ്ങിപ്പോയി

എല്ലാം നിശ്ചയിക്കുന്ന
അവന്റെ തലച്ചോറും ഹൃദയവും
തീ പിടിച്ച്
വിടു കത്തിയമർന്നു

രണ്ടുഷ്ണഗ്രഹങ്ങൾ
ഒരു പ്രസ്ഥാനത്തിലും
അഡ്മിഷൻ കിട്ടാതെ

2010, നവംബർ 6, ശനിയാഴ്‌ച

അഭിപ്രേരണ



ഉറങ്ങാൻ കിടക്കുന്നേരം
ഒരു കിടിലൻ കല്പന വന്ന്
ഉശിരൻ മുട്ടു മുട്ടിയപ്പോൾ
മുട്ടുമടക്കി എഴുന്നേറ്റതാണ്

ഒന്നുമില്ല
ഓർത്തപ്പോൾ ഓർമയിൽ

ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെപ്പോലെ
മേഘങ്ങൾക്കിടയിലുണ്ട്
ചന്ദ്രക്കീറ്
അത്രതന്നെ

ഉറക്കവുംകെട്ടുവെന്നു മാത്രം


2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ശല്യമായിത്തീരാറുള്ള ചില സ്വപ്നങ്ങൾ അഥവ ചില അരാഷ്ട്രീയക്കാഴ്ചകൾ




മറന്നുപോകുന്നൊരു പേര്

രാത്രി
ഇടവഴിക്കുത്തിറക്കത്തിൽ‌പ്പോലെ
ഓർമ്മ
ചിലപ്പോൾ തപ്പിത്തടയുന്നത്

എവിടെങ്കിലും വച്ചുകാണുമ്പോൾ മാത്രം
“ആരായിത്..അറിയുമോ”എന്ന്
ഇനിച്ചു പതയുന്നത്

ഭക്തിയോടെ സുഖം നുണയുന്നതിനിടെ
ഓർത്താലോ :  “ഹൊ,ആ ചോദ്യം-
ആ പൂണ്ടടക്കിപ്പിടുത്തം
ഉടുമ്പിനെപ്പോലെ”
വെറുപ്പ് ഓക്കാനിക്കുന്നത്

“ശല്യം കേറിവരാൻകണ്ട സമയം”എന്ന്
അസമയത്തെ അതിഥിയെപ്പറ്റി ഉള്ളുരയ്ക്കുന്നത്
എന്നലോ
ഒഴിവാക്കാനാകാത്ത പിരിവുകാരോടുള്ള
ചിരി ചിരിച്ചുകൊണ്ട്
“വാ ഇരി “എന്നിങ്ങനെ നുരയുന്നത്
ഒന്നു കണ്മറഞ്ഞാൽ മതി
‘പിന്നെ ഇതില്ലാത്തത് കൊണ്ടാണിനി”എന്ന്
പുറങ്കാലുകൊണ്ടു വാതിൽതട്ടി അരിശമാറ്റുന്നത്

ഒരു ചെയ്ഞ്ചിനുവേണ്ടി
വല്ല സെമിനാറിലോ ചർച്ചയിലോ
കവിയരങ്ങിനോ അകപ്പെടുമ്പോൾ
അങ്കലാപ്പോടെ ഉയർന്നു വരുന്നത്

ചിലപ്പോൾ മാത്രം
ആരായിരിക്കും
ഒറ്റുകൊടുത്തത്
ആ സ്വപ്നത്തെ
ഇനി
ഞാനയിരിക്കുമോ എന്ന്
കാരമുള്ളിന്റെ തറഞ്ഞുക്കേറ്റമ്പോലെ
വിചാരണ തുടങ്ങുന്നത്



2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ആത്മകഥയിൽ നിന്നും ഒഴിവാക്കപ്പെടുന്നവ...

പത്താന്തരം കഴിഞ്ഞപ്പോൾ
“ഇവനും ജയിച്ചോടേയ്... “
എന്നധ്യാപകൻ

പാരലൽകോളേജിൽ
പഠിപ്പിച്ചിറങ്ങുമ്പോൾ
“ഓട്ടോ ഡ്രൈവറാണോ...”
എന്നൊരു രക്ഷിതാവ്

ഒരു വൻ കോൺക്രീറ്റുവിദ്യാലയത്തിന്റെ
കോറിഡോറിൽ വച്ച്
“പ്യൂണാണോ“
എന്നൊരു വിസിറ്റർ

മറവിയുടെ ഏമ്പക്കമിട്ട്
ബസ്സ് സ്റ്റേഷനിൽ ഒരു കുട്ടി
ഓർത്തെടുക്കുന്നു
“എവിടെയോ കണ്ടിട്ടുണ്ടല്ലോടേയ്...”

കവിത കേട്ടിട്ടൊരാൾ:
“എന്തു ചെയ്യുന്നു...”
   “അധ്യാപകനാണ്...”
“എൽ പി യിലായിരിക്കും...“
  “ അല്ല “
“യു പി യിലായിരിക്കും..“
   “ അല്ലല്ല “
“എച്ച് എസ്സിലായിരിക്കും...“
   “ അല്ലെന്നേയ്...“
“അപ്പോ പിന്നെ ട്യൂട്ടോറീലായിരിക്കും...‘




2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

കവിത

പുസ്തകത്താളിൽ
ആരും തുറക്കാത്തതിനാൽ
പൊരുന്നിരുന്ന കവിത
സ്വപ്നങ്ങൾ പെറ്റുകൂട്ടി.
ഇപ്പോൾ നടക്കാൻ വയ്യ
ഇരിക്കാനുംഉറങ്ങാനും വയ്യ
അക്ഷരമോരോന്നും
സ്വപ്നങ്ങളായി
ഇരമ്പിയെത്തുകയാണെപ്പോഴും....

2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച