2011, ജനുവരി 3, തിങ്കളാഴ്‌ച

പനി പിടിച്ച പ്രണയം


നിന്നെപ്പിരിഞ്ഞു ഞാൻ വണ്ടികയറുമ്പോൾ
പൊള്ളുന്ന പനിയായിരുന്നു
ഓർമയും ചിന്തയും ജീവനും മോഹവും
പൊള്ളിപ്പനിക്കുകയായിരുന്നു
മരണം മുഖത്തുമ്മ വച്ചപോലെ
പൊള്ളിപ്പനിക്കുകയായിരുന്നു

പൊട്ടിത്തകരുമൊരു തലനോവുകാളവെ
രാവിന്റെ മാറിൽ തിളച്ചു ഞാൻ മറിയവെ
ഓർമ്മതൻ രഥമോടിയെത്തിനിൽക്കുന്നു
പ്രണയം വിരിഞ്ഞൊരപ്പകലിൻ കിനാവിൽ

നിന്നെ ഞാനീവഴി കാണാഞ്ഞുവെങ്കിൽ
എന്തെന്തു നഷ്ടമയ്ത്തീർന്നേനെ
നീയെന്റെ ജീവനിൽ പൂക്കാഞ്ഞുവെങ്കിൽ
എന്തെന്തിരുട്ടാകുമയിരുന്നു
നീ വന്നു കൊഞ്ചിത്തുളുമ്പാഞ്ഞുവെങ്കിൽ
ദു:ഖഗ്രീഷ്മത്തിൽ ഞാൻ തീർന്നേനെ
നീ വന്നരികത്തിരിക്കാഞ്ഞുവെങ്കിൽ
ഞാനെത്ര ഏകാകിയായേനെ
നീ ചിരിച്ചപ്പോൾ എന്നിൽ വസന്തം
നീ മൊഴിഞ്ഞപ്പോൾ എന്നിലാഘോഷം
വിഷാദവിഷത്തിന്റെ വീടുപേക്ഷിച്ചു ഞാൻ
നിന്നിൽ വന്നപ്പോൾ പ്രണയസുഗന്ധം
മരുഭൂവിൻ പാപങ്ങൾ താണ്ടിവന്നപ്പോൾ
നിന്നിലെൻ വസതിയുടെ നിത്യസുഗന്ധം
വേദനകൾ നിന്നോടു ഞാനുരുകിമൊഴിയവെ
ലോകമൊക്കെ കേൾപ്പതായല്ലൊ തോന്നി
നിന്നെ ഞാൻ നേടിയ ഭാഗ്യമധുനാളിൽ
ലോകമൊക്കെനേടിയെന്നു തോന്നി
നിന്നെ ഞാൻ പ്രേമിച്ചുസ്വർഗ്ഗമായ്ത്തീരവെ
ഈ ലോകമാകെ സ്നേഹിപ്പതായ് ത്തോന്നി
ആവില്ല നിന്നെ സ്നേഹിക്കാതിരിക്കാൻ
നീയെന്റെ ജീവിതമാവുന്നുവല്ലൊ-
പ്രതീക്ഷിക്കുവാനൊരാളുണ്ടെന്നുവന്നാൽ
ജീവിക്കുവാനെന്തൊരാവേശമെന്നോ


ജീവിതം പോലെ തളർന്നൊരപ്പാതയിൽ
ഒരു വാക്കുമില്ലാതെ പ്രണയം കഴിഞ്ഞു.
മനസ്സിന്നിരുടിലൊരു പുഷ്പം കറുത്തു;
താങ്ങുവാനരുതാത്തവിജനത മനസ്സിൽ
കൂടുപോയ്,കൂട്ടും;അനാഥന്റെയഗ്നിയിൽ
നിന്റെ പ്രണയം പാടിക്കുയിലും മരിച്ചു.
വക്കുകളൊക്കെയും കയ്ക്കുന്നു നാവിൽ
പനി പിടിച്ചൊരുപാടു മോഹിച്ച പ്രണയം

രക്താർബുദം കൊണ്ടൊരപ്പകലിനറുതിയിൽ
നിന്നെപ്പിരിഞ്ഞു ഞാൻ വണ്ടികയറുമ്പോൾ
മരണം മുഖത്തുമ്മ വച്ചപോലെ
പൊള്ളിപ്പനിക്കുകയായിരുന്നു.
                      
                   ഡി. യേശുദാസ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ