മറന്നുപോകുന്നൊരു പേര്
രാത്രി
ഇടവഴിക്കുത്തിറക്കത്തിൽപ്പോലെ
ഓർമ്മ
ചിലപ്പോൾ തപ്പിത്തടയുന്നത്
എവിടെങ്കിലും വച്ചുകാണുമ്പോൾ മാത്രം
“ആരായിത്..അറിയുമോ”എന്ന്
ഇനിച്ചു പതയുന്നത്
ഭക്തിയോടെ സുഖം നുണയുന്നതിനിടെ
ഓർത്താലോ : “ഹൊ,ആ ചോദ്യം-
ആ പൂണ്ടടക്കിപ്പിടുത്തം
ഉടുമ്പിനെപ്പോലെ”
വെറുപ്പ് ഓക്കാനിക്കുന്നത്
“ശല്യം കേറിവരാൻകണ്ട സമയം”എന്ന്
അസമയത്തെ അതിഥിയെപ്പറ്റി ഉള്ളുരയ്ക്കുന്നത്
എന്നലോ
ഒഴിവാക്കാനാകാത്ത പിരിവുകാരോടുള്ള
ചിരി ചിരിച്ചുകൊണ്ട്
“വാ ഇരി “എന്നിങ്ങനെ നുരയുന്നത്
ഒന്നു കണ്മറഞ്ഞാൽ മതി
‘പിന്നെ ഇതില്ലാത്തത് കൊണ്ടാണിനി”എന്ന്
പുറങ്കാലുകൊണ്ടു വാതിൽതട്ടി അരിശമാറ്റുന്നത്
ഒരു ചെയ്ഞ്ചിനുവേണ്ടി
വല്ല സെമിനാറിലോ ചർച്ചയിലോ
കവിയരങ്ങിനോ അകപ്പെടുമ്പോൾ
അങ്കലാപ്പോടെ ഉയർന്നു വരുന്നത്
ചിലപ്പോൾ മാത്രം
ആരായിരിക്കും
ഒറ്റുകൊടുത്തത്
ആ സ്വപ്നത്തെ
ഇനി
ഞാനയിരിക്കുമോ എന്ന്
കാരമുള്ളിന്റെ തറഞ്ഞുക്കേറ്റമ്പോലെ
വിചാരണ തുടങ്ങുന്നത്