2011, മേയ് 30, തിങ്കളാഴ്‌ച

തീവണ്ടിയാത്രയിൽ പ്രണയചിന്തകൾ


ന്റെ ദൂരങ്ങൾ താണ്ടി
നിന്നിലേയ്ക്ക് വരികയല്ലോ ഞാൻ
നെഞ്ചുകീറിവിളിച്ചും
ആർത്തട്ടഹസിച്ചും
പാഞ്ഞുനിന്നു കിതച്ചും
തല വച്ച കവിതയുടെ
രക്ത ലിപികൾ എത്രയോ തവണ
വായിച്ചൊരീ തീവണ്ടിയിൽ,
രക്തവുംമാംസവുമായ കവിതകൾ 
അകമേ വായിച്ചും
പ്രണയമെന്ന പദം കൊണ്ടു 
നിന്നെ സ്മരിച്ചും...
ഇറങ്ങുകയാ,ണതതിടങ്ങളിൽ
തെറ്റിയും -കയറിയോരൊക്കെ,
കേറീട്ടിറങ്ങാതെപ്പൊഴും
നീയെന്റെയുള്ളിലെന്നു
നിനക്കായ്ക്കുറിച്ചും...

എന്നും വൈകുന്ന വരവുകൾ
ഏതോ ദുരൂഹ തിരോധാനത്തിന്റെ
ആഗ്നേയ വായുവിൻ തിരയിളക്കങ്ങൾ
വിശ്വാസത്തിൻ പാളങ്ങൾ 
വിണ്ടകലുന്ന തേങ്ങലുകൾ
ജീവിതം കിടന്നലതല്ലുമോർമകൾ
മായ്ച്ചുകളയുമുഷ്ണനിദ്രയുടെ നാടകം
നെഞ്ചുകീറിക്കടന്നുപോവുന്നുണ്ട്
ഏതോ ഒരു ഉഷ്ണവാഹനം
അസംബന്ധനദികൾക്കുമുകളിലൂടെ
വരികയല്ലോഞാൻ
എന്നു നിനച്ചിരിക്കെ
ആരോ എടുത്തുചാടുന്നു
ഉഷ്ണയാത്രവിട്ട്
ജീവിതത്തിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ നിന്നും...
     പിന്നെ,
അമ്മവിലാപത്താൽ
നെഞ്ചിറകുരുങ്ങുന്നതും
ആഴവുമാണ്മയുമഛനും
പടരുന്നതും,വ്യഥ-
വേവലാതിയും പെങ്ങളും
തിളച്ചുതൂവുന്നദ്വീപു കണുന്നതും
സങ്കടപ്പാലങ്ങൾ ഞെട്ടിപ്പിടയുന്നതും...

ഭയന്നോടുകയാണു തീവണ്ടി
'കടകടാകട'യെന്നു
ജനനമരണങ്ങളുടെ
തീപ്പെട്ടകവിതപോൽ
ഇരുൾ ജലാശയങ്ങൾ തുരന്ന്
ഭൂമിയുടെ ഞരമ്പിലൂടെ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ