തലങ്ങും വിലങ്ങും
കൂലങ്കഷമായിരുന്നു ചികഞ്ഞു:
തരംഗമുണ്ടോ?
തരംഗമുണ്ടോ?
തരംഗമുണ്ടായിരുന്നില്ല-
ഇല്ലെങ്കിൽപ്പിന്നെ
ഇടത്തൂട്ടും വലത്തൂട്ടും
പ്രബുദ്ധകേരളം
അന്തിച്ചും കുന്തിച്ചും
കൂട്ടവും വട്ടവും കൂടിയതെന്തിരിന്?
അതായത്
തരംഗമുണ്ടായിരുന്നുണ്ട്…
ഇടയ്ക്കതാ ഒരോരി:
‘ശരിക്കുമുണ്ടോ?’
‘ഇല്ലേ?’
-മാന്ദ്യസാഹിത്യതരംഗം
-മന്ദ്യരാഷ്ട്രീയതരംഗം
-മന്ദ്യബുദ്ധിത്തരംഗം
-മാന്ദ്യസമുദായതരംഗം
‘ഉണ്ട്/ഇല്ല ‘എന്ന
ദ്വന്ദ്വഗുസ്തിക്കിടയിൽ
മസിലുപിടുത്തം വന്ന്
അതാ കിടക്കുന്നു തരംഗം
ചോര വാർന്ന്…
“ചോര”എന്നു കേട്ടതും
തരംഗസിദ്ധാന്തത്തിനു
ഛിദ്രം സംഭവിച്ചതാവും
എന്നു ഓരി വീണ്ടും…
തരംഗസിദ്ധാന്തം
തിരണ്ടതാവാനും മതി
എന്നായി ഇടപെടൽ
അപ്പോൾ
തരംഗത്തിൽ നിന്നും
തരംഗമെടുത്താലും
തരംഗംശേഷിക്കുമെന്ന്
‘സാര’മേയം.