2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ശല്യമായിത്തീരാറുള്ള ചില സ്വപ്നങ്ങൾ അഥവ ചില അരാഷ്ട്രീയക്കാഴ്ചകൾ




മറന്നുപോകുന്നൊരു പേര്

രാത്രി
ഇടവഴിക്കുത്തിറക്കത്തിൽ‌പ്പോലെ
ഓർമ്മ
ചിലപ്പോൾ തപ്പിത്തടയുന്നത്

എവിടെങ്കിലും വച്ചുകാണുമ്പോൾ മാത്രം
“ആരായിത്..അറിയുമോ”എന്ന്
ഇനിച്ചു പതയുന്നത്

ഭക്തിയോടെ സുഖം നുണയുന്നതിനിടെ
ഓർത്താലോ :  “ഹൊ,ആ ചോദ്യം-
ആ പൂണ്ടടക്കിപ്പിടുത്തം
ഉടുമ്പിനെപ്പോലെ”
വെറുപ്പ് ഓക്കാനിക്കുന്നത്

“ശല്യം കേറിവരാൻകണ്ട സമയം”എന്ന്
അസമയത്തെ അതിഥിയെപ്പറ്റി ഉള്ളുരയ്ക്കുന്നത്
എന്നലോ
ഒഴിവാക്കാനാകാത്ത പിരിവുകാരോടുള്ള
ചിരി ചിരിച്ചുകൊണ്ട്
“വാ ഇരി “എന്നിങ്ങനെ നുരയുന്നത്
ഒന്നു കണ്മറഞ്ഞാൽ മതി
‘പിന്നെ ഇതില്ലാത്തത് കൊണ്ടാണിനി”എന്ന്
പുറങ്കാലുകൊണ്ടു വാതിൽതട്ടി അരിശമാറ്റുന്നത്

ഒരു ചെയ്ഞ്ചിനുവേണ്ടി
വല്ല സെമിനാറിലോ ചർച്ചയിലോ
കവിയരങ്ങിനോ അകപ്പെടുമ്പോൾ
അങ്കലാപ്പോടെ ഉയർന്നു വരുന്നത്

ചിലപ്പോൾ മാത്രം
ആരായിരിക്കും
ഒറ്റുകൊടുത്തത്
ആ സ്വപ്നത്തെ
ഇനി
ഞാനയിരിക്കുമോ എന്ന്
കാരമുള്ളിന്റെ തറഞ്ഞുക്കേറ്റമ്പോലെ
വിചാരണ തുടങ്ങുന്നത്



2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ആത്മകഥയിൽ നിന്നും ഒഴിവാക്കപ്പെടുന്നവ...

പത്താന്തരം കഴിഞ്ഞപ്പോൾ
“ഇവനും ജയിച്ചോടേയ്... “
എന്നധ്യാപകൻ

പാരലൽകോളേജിൽ
പഠിപ്പിച്ചിറങ്ങുമ്പോൾ
“ഓട്ടോ ഡ്രൈവറാണോ...”
എന്നൊരു രക്ഷിതാവ്

ഒരു വൻ കോൺക്രീറ്റുവിദ്യാലയത്തിന്റെ
കോറിഡോറിൽ വച്ച്
“പ്യൂണാണോ“
എന്നൊരു വിസിറ്റർ

മറവിയുടെ ഏമ്പക്കമിട്ട്
ബസ്സ് സ്റ്റേഷനിൽ ഒരു കുട്ടി
ഓർത്തെടുക്കുന്നു
“എവിടെയോ കണ്ടിട്ടുണ്ടല്ലോടേയ്...”

കവിത കേട്ടിട്ടൊരാൾ:
“എന്തു ചെയ്യുന്നു...”
   “അധ്യാപകനാണ്...”
“എൽ പി യിലായിരിക്കും...“
  “ അല്ല “
“യു പി യിലായിരിക്കും..“
   “ അല്ലല്ല “
“എച്ച് എസ്സിലായിരിക്കും...“
   “ അല്ലെന്നേയ്...“
“അപ്പോ പിന്നെ ട്യൂട്ടോറീലായിരിക്കും...‘




2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

കവിത

പുസ്തകത്താളിൽ
ആരും തുറക്കാത്തതിനാൽ
പൊരുന്നിരുന്ന കവിത
സ്വപ്നങ്ങൾ പെറ്റുകൂട്ടി.
ഇപ്പോൾ നടക്കാൻ വയ്യ
ഇരിക്കാനുംഉറങ്ങാനും വയ്യ
അക്ഷരമോരോന്നും
സ്വപ്നങ്ങളായി
ഇരമ്പിയെത്തുകയാണെപ്പോഴും....

2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച