2010, ഡിസംബർ 6, തിങ്കളാഴ്‌ച

പള്ളിക്കൂടംകാലത്തെ മണങ്ങൾ

ഉച്ചയ്ക്കു ക്ലാസ്സിൽ
വിശപ്പു തിളച്ചുമറിയുമ്പോൾ
എല്ലാത്തിനേയും ആവേശിച്ചുകൊണ്ട്
മീൻ-സാമ്പാർ മണങ്ങൾ കടന്നുവന്ന്
ഞങ്ങൾ പിൻബഞ്ചുജീവികളെ
ക്രൂരമായി ആക്രമിക്കുന്ന
ഒരു കാലമുണ്ടായിരുന്നു.

അതിന്റെ കൊതിപ്രാന്തിലിരിക്കുമ്പോഴായിരിക്കും
ടാർ തിളയ്ക്കുന്ന ഗന്ധം
‘ഘൂം…‘എന്നു തലച്ചോറിലാകെ പടരുന്നത്
പിന്നെ മദമിളകിയ പാലയ്ക്കോ
ടീച്ചർമാരുടെ സെന്റിനോ
മണമുണ്ടാവില്ല.
പെൻസിൽ,മഷി,മഷിത്തണ്ട്,പുസ്തകം
ഒക്കെച്ചേർന്നുള്ള ക്ലാസ്സ്മുറി മണവും
ഉണ്ടവില്ല.
എന്നിൽ ഞാനറിയുന്നൊരു
നനഞ്ഞവാടയും

മിക്കപ്പോഴും നമ്മൾ
[പെരുംവെയിൽ മണത്തോ
കൊടുംമഴ രുചിച്ചോ
പുകഞ്ഞ് പുറത്തോ
ആയിരുന്നല്ലോ!
-തണലത്തോ കുടയത്തോ
തുടുത്തകത്തോ ആയിരുന്നല്ലോ
അവരൊക്കെ.

ക്ലാസ്സിൽകിട്ടിയാൽ
എല്ലാംകൊണ്ടും പിന്നിലായിരുന്നതിനാൽ
‘കെളയ്ക്കാൻപോടോ
എന്നാക്ഷേപിച്ചൊരാക്രോശങ്ങൾ
മറക്കാവതോ ?-
കൃഷിയെക്കൂടെ വെറുപ്പിച്ച്
അന്നവർ കാതിനു പിടിച്ചപ്പോഴൊക്കെ മണത്തത്
ഇറച്ചിയോ മീനോ സാമ്പാറോ
-പിന്നീടെല്ലാം നാം തർക്കിച്ചതല്ലെ ?

ഇന്നിപ്പോൾ എല്ലാം മാറി.
ഇടവഴിയിലൂടെ,വയൽവരമ്പിലൂടെ,
മൺപാതകളിലൂടെ നടന്നെത്തിയ നമ്മൾ
ടാർ തിളയ്ക്കുന്ന വഴിയിലൂടെ ചിതറി-
ച്ചിതറിപ്പിരിഞ്ഞൂ , എങ്ങെന്നില്ലാതെ
പിന്നെന്തെല്ലാം മണങ്ങൾ,നാറ്റങ്ങളിലേയ്ക്കും
നാം കൂമ്പടഞ്ഞുപോയി

അക്ഷരങ്ങൾ പോലെതന്നെ
കൂട്ടുകാർ പകുത്ത പൊതിച്ചോറിന്റെ
അൻപും രുചിയും അണയുകയില്ല
ഇനിയൊരിക്കലും ;ആ മണവും

മയിൽ‌പ്പീലിയുടെയും വളപ്പൊട്ടിന്റെയും
മഞ്ചാടിയുടെയും ഓർമകളൊന്നും
നമുക്കുണ്ടായിരുന്നില്ലല്ലോ
-പീരുമുഹമ്മദേ, വിജയാ, വിൽസാ
അന്നത്തെ വഴികളിൽ
തേനും തീനും ആഹ്ലാദവുമായിക്കാത്തുനിന്ന
മരങ്ങളായിരുന്നു നമ്മുടെ തണുപ്പുകൾ
-മുറിയ്ക്കപ്പെട്ടവർ

എങ്കിലുമന്നൊക്കെ
ടാർതിളയ്ക്കുന്ന ഗന്ധത്തെയും തോല്പിച്ച്
കുടലിൽനിന്നും നാവിൽ അള്ളിപ്പിടിച്ചിരുന്ന
വിശപ്പിന്റെ വരണ്ടൊരു ഗന്ധമുണ്ടായിരുന്നില്ലേ
അതാണിന്നുവരേയ്ക്കും
ഓടിച്ചോടിച്ചുപോന്ന കവിതയെന്നും
രുചികളിൽ മുറിഞ്ഞു പോകാതെ കാത്ത പാഠമെന്നും
ഓർക്കാതെ, പറയാതെ വയ്യാ
-ഒറ്റയ്ക്കും തെറ്റയ്ക്കും യത്രയ്ക്കും
പാതിരാവിലും ആശുപത്രിയിലും
കണ്ടു പിടയുമ്പോൾ