2011, മാർച്ച് 23, ബുധനാഴ്‌ച

തിരക്കിൽ തിടുക്കത്തിൽ


ചൂളം വിളിച്ചെത്തുന്ന
റയിൽ‌പ്പാളം മുറിച്ചുകടക്കുന്നത്ര വേഗത്തിൽ
മുഖം തരാതെ പോകുന്ന സുഹൃത്തേ
കണ്ണില്ലാത്ത തീവണ്ടിപോലെ
ഞാൻ വന്നു മുട്ടുകയില്ല
അടിയിൽ‌പ്പിടയുന്ന ജീവനെന്നപോലെ
ഒന്നും പിടിച്ചെടുക്കുകയുമില്ലല്ലോ
ഒരു ചിരിയോ ഒരു വാക്കോ അല്ലാതെ
നഷ്ടപ്പെടാൻ ഒന്നുമില്ലാതിരിക്കെ
ജീവിച്ചിരിക്കുകയെന്നപോലെ
മറ്റൊന്ന് ഇല്ലാതിരിക്കെ
മുഖത്തു പതിഞ്ഞുപോയ
ഏതോ വെറുപ്പ് തമ്മിൽ പായിച്ച്
രണ്ടു വഴിക്കു വഴുതുവാൻ
നമുക്ക് ഈ വഴി എന്നല്ല
ഏതു കുണ്ടനിടവഴിയും ധാരാളം എന്നിരിക്കെ
ഒരു ഫൊട്ടോഗ്രാഫിൽ പോലെ
നാം മുറിച്ചു കടന്ന റോഡ്
ഉയിരിൽ തണുത്തുറഞ്ഞിരിക്കുന്നത്
എന്തിനാവുമോ ആവോ?

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, മേയ് 4 8:10 AM

    ഒരു ചിരിയോ ഒരു വാക്കോ അല്ലാതെ
    നഷ്ടപ്പെടാൻ ഒന്നുമില്ലാതിരിക്കെ-

    തിടുക്കം അതാണല്ലോ ഇന്നിന്റെ മുഖമുദ്ര..
    ചെറിയ ചെറിയ രസങ്ങൾ നഷ്ടപ്പെടുത്തി എന്തോ നേടാനുള്ള പാച്ചിൽ...
    ഒടുവിൽ ഒരു വൃദ്ധസദനത്തിൽ...അല്ലെങ്കിൽ നിരത്തിൽ...

    മറുപടിഇല്ലാതാക്കൂ
  2. ചൂളം വിളിച്ചെത്തുന്ന (ഇവിടെ "," ഉണ്ടോ? )
    റയിൽ‌പ്പാളം മുറിച്ചുകടക്കുന്നത്ര വേഗത്തിൽ ...

    മറുപടിഇല്ലാതാക്കൂ