2012, മാർച്ച് 23, വെള്ളിയാഴ്‌ച

2011, ഡിസംബർ 26, തിങ്കളാഴ്‌ച

തരംഗസിദ്ധാന്തം




തലങ്ങും വിലങ്ങും
കൂലങ്കഷമായിരുന്നു ചികഞ്ഞു:
  തരംഗമുണ്ടോ?
    തരംഗമുണ്ടോ?

തരംഗമുണ്ടായിരുന്നില്ല-

ഇല്ലെങ്കിൽപ്പിന്നെ
ഇടത്തൂട്ടും വലത്തൂട്ടും
പ്രബുദ്ധകേരളം
അന്തിച്ചും കുന്തിച്ചും
കൂട്ടവും വട്ടവും കൂടിയതെന്തിരിന്?

അതായത്
തരംഗമുണ്ടായിരുന്നുണ്ട്

ഇടയ്ക്കതാ ഒരോരി:
   ‘ശരിക്കുമുണ്ടോ?’
        ‘ഇല്ലേ?’

-മാന്ദ്യസാഹിത്യതരംഗം
-മന്ദ്യരാഷ്ട്രീയതരംഗം
-മന്ദ്യബുദ്ധിത്തരംഗം
-മാന്ദ്യസമുദായതരംഗം

‘ഉണ്ട്/ഇല്ല ‘എന്ന
ദ്വന്ദ്വഗുസ്തിക്കിടയിൽ
മസിലുപിടുത്തം വന്ന്
അതാ കിടക്കുന്നു തരംഗം
ചോര വാർന്ന്

“ചോര”എന്നു കേട്ടതും
തരംഗസിദ്ധാന്തത്തിനു
ഛിദ്രം സംഭവിച്ചതാവും
എന്നു ഓരി വീണ്ടും

തരംഗസിദ്ധാന്തം
തിരണ്ടതാവാനും മതി
എന്നായി ഇടപെടൽ

അപ്പോൾ
തരംഗത്തിൽ നിന്നും
തരംഗമെടുത്താലും
തരംഗംശേഷിക്കുമെന്ന്
‘സാര’മേയം.                                 

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

വഴി കാണിക്കുക


കളിപ്പുസ്തകത്തിലെമുയൽക്കുട്ടന്
വഴി കാണിച്ചുകൊടുക്കാൻ
കാട്ടുകുന്നിൻ നെറുകയിലേയ്ക്ക്
പെൻസിലും കൊണ്ടു വന്ന മോൾക്ക്
പേടിയായല്ലോ
വഴി തെറ്റിയല്ലോ
വാതിലടഞ്ഞല്ലോ
ഒരു ഗർജ്ജനത്തിൽ തറഞ്ഞ്
കൂട്ടുകാരിക്കിളില്ല്ലാം
ഒറ്റപ്പറപ്പിന്നകന്നല്ലോ
ടീച്ചറന്മാരെല്ലാം വെളുവെളുത്ത്
വടി പിടിച്ച് കല്ലിച്ചല്ലോ
അഛനുമമ്മയും അസ്തമയത്തോളം
ദൂരദൂരത്തായല്ലോ

ഇപ്പോൾ
മുയൽക്കുട്ടൻ അവളുടെ ഉള്ളിലാണ്

പിറ്റേന്നല്ലേ കാഴ്ച
കാമ’റ ക്കണ്ണുകളേ
ആഘോഷിപ്പീൻ
ചോര വാർന്നു കിടക്കുന്നുണ്ടവൾ
നിങ്ങളുടെയൊക്കെ കാൽക്കൽ

2011, ജൂൺ 27, തിങ്കളാഴ്‌ച

വീണ്ടെടുക്കപ്പെടാതെ....

പ്രണയത്തെക്കുറിച്ച് ഒരുപാടെഴുതി:
ജീവിതമെനിക്ക് എഴുതിത്തീരാത്ത
പ്രണയലേഖനമാണെന്നും
ബഷീറിന്റെ പ്രേമലേഖനത്തിനകത്തു വച്ച്
എന്നെ നിനക്കു തരുന്നുവെന്നും
എന്റെ ഹൃദയഭൂമിയിൽ
ഊറുന്ന വിഷത്തെ
പ്രണയമെന്നോതി തരുന്നീലയെന്നും...

പ്രണയത്തിനൊരമ്പലം പണിയണമെന്നും
ഓരോ രതിയും അർച്ചനയാക്കണമെന്നും...

പ്രണയം ഒരു ഭൂമികുലുക്കിപ്പക്ഷിയാണെന്നും
ഒരു തിരുമാലിച്ചെറുക്കന്റെ കല്ലേറിൽ
വീണു പിടയുകയേയുള്ളുവെന്നും...

നിരവധി
വിരുദ്ധങ്ങളായി.

ഇപ്പോൾ
പ്രണയത്തെക്കുറിച്ച്
വീണ്ടെടുക്കപ്പെടാത്ത ജഡമെന്നല്ലാതെ
ഒന്നും എഴുതാനാവുന്നില്ല.

2011, മേയ് 30, തിങ്കളാഴ്‌ച

തീവണ്ടിയാത്രയിൽ പ്രണയചിന്തകൾ


ന്റെ ദൂരങ്ങൾ താണ്ടി
നിന്നിലേയ്ക്ക് വരികയല്ലോ ഞാൻ
നെഞ്ചുകീറിവിളിച്ചും
ആർത്തട്ടഹസിച്ചും
പാഞ്ഞുനിന്നു കിതച്ചും
തല വച്ച കവിതയുടെ
രക്ത ലിപികൾ എത്രയോ തവണ
വായിച്ചൊരീ തീവണ്ടിയിൽ,
രക്തവുംമാംസവുമായ കവിതകൾ 
അകമേ വായിച്ചും
പ്രണയമെന്ന പദം കൊണ്ടു 
നിന്നെ സ്മരിച്ചും...
ഇറങ്ങുകയാ,ണതതിടങ്ങളിൽ
തെറ്റിയും -കയറിയോരൊക്കെ,
കേറീട്ടിറങ്ങാതെപ്പൊഴും
നീയെന്റെയുള്ളിലെന്നു
നിനക്കായ്ക്കുറിച്ചും...

എന്നും വൈകുന്ന വരവുകൾ
ഏതോ ദുരൂഹ തിരോധാനത്തിന്റെ
ആഗ്നേയ വായുവിൻ തിരയിളക്കങ്ങൾ
വിശ്വാസത്തിൻ പാളങ്ങൾ 
വിണ്ടകലുന്ന തേങ്ങലുകൾ
ജീവിതം കിടന്നലതല്ലുമോർമകൾ
മായ്ച്ചുകളയുമുഷ്ണനിദ്രയുടെ നാടകം
നെഞ്ചുകീറിക്കടന്നുപോവുന്നുണ്ട്
ഏതോ ഒരു ഉഷ്ണവാഹനം
അസംബന്ധനദികൾക്കുമുകളിലൂടെ
വരികയല്ലോഞാൻ
എന്നു നിനച്ചിരിക്കെ
ആരോ എടുത്തുചാടുന്നു
ഉഷ്ണയാത്രവിട്ട്
ജീവിതത്തിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ നിന്നും...
     പിന്നെ,
അമ്മവിലാപത്താൽ
നെഞ്ചിറകുരുങ്ങുന്നതും
ആഴവുമാണ്മയുമഛനും
പടരുന്നതും,വ്യഥ-
വേവലാതിയും പെങ്ങളും
തിളച്ചുതൂവുന്നദ്വീപു കണുന്നതും
സങ്കടപ്പാലങ്ങൾ ഞെട്ടിപ്പിടയുന്നതും...

ഭയന്നോടുകയാണു തീവണ്ടി
'കടകടാകട'യെന്നു
ജനനമരണങ്ങളുടെ
തീപ്പെട്ടകവിതപോൽ
ഇരുൾ ജലാശയങ്ങൾ തുരന്ന്
ഭൂമിയുടെ ഞരമ്പിലൂടെ....

2011, മാർച്ച് 23, ബുധനാഴ്‌ച

തിരക്കിൽ തിടുക്കത്തിൽ


ചൂളം വിളിച്ചെത്തുന്ന
റയിൽ‌പ്പാളം മുറിച്ചുകടക്കുന്നത്ര വേഗത്തിൽ
മുഖം തരാതെ പോകുന്ന സുഹൃത്തേ
കണ്ണില്ലാത്ത തീവണ്ടിപോലെ
ഞാൻ വന്നു മുട്ടുകയില്ല
അടിയിൽ‌പ്പിടയുന്ന ജീവനെന്നപോലെ
ഒന്നും പിടിച്ചെടുക്കുകയുമില്ലല്ലോ
ഒരു ചിരിയോ ഒരു വാക്കോ അല്ലാതെ
നഷ്ടപ്പെടാൻ ഒന്നുമില്ലാതിരിക്കെ
ജീവിച്ചിരിക്കുകയെന്നപോലെ
മറ്റൊന്ന് ഇല്ലാതിരിക്കെ
മുഖത്തു പതിഞ്ഞുപോയ
ഏതോ വെറുപ്പ് തമ്മിൽ പായിച്ച്
രണ്ടു വഴിക്കു വഴുതുവാൻ
നമുക്ക് ഈ വഴി എന്നല്ല
ഏതു കുണ്ടനിടവഴിയും ധാരാളം എന്നിരിക്കെ
ഒരു ഫൊട്ടോഗ്രാഫിൽ പോലെ
നാം മുറിച്ചു കടന്ന റോഡ്
ഉയിരിൽ തണുത്തുറഞ്ഞിരിക്കുന്നത്
എന്തിനാവുമോ ആവോ?